കേണിച്ചിറ : ദാരിദ്ര ലഘൂകരണത്തിനും ഭവനനിർമാണത്തിനും ഊന്നൽ നൽകി പൂതാടി ഗ്രാമപ്പഞ്ചായത്തിന്റെ 2023 – 24 സാമ്പത്തിക വർഷത്തെ വാർഷിക ബജറ്റ് വൈസ് പ്രസിഡന്റ് എം.എസ് പ്രഭാകരൻ അവതരിപ്പിച്ചു.
54,23,81,843 രൂപ വരവും, 53,90,10,247 രൂപ ചിലവും, 33,71,596 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. പൂതാടിയെ സ്വയംപര്യാപ്തതാ ഗ്രാമപ്പഞ്ചായത്തായി ഉയർത്തുന്നതിനും, അടിസ്ഥാന സൗകര്യവികസങ്ങൾ മെച്ചപ്പെടുത്തുന്നതിനും, സമ്പൂർണ ഗ്രാമസ്വരാജ് ലക്ഷ്യം കൈവരിക്കുന്നതിനും ഉതകുന്ന രീതിയിലാണ് പുതിയ ബജറ്റ് പ്രഖ്യാപനങ്ങൾ.
ഗ്രാമപ്പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള ബജറ്റിൽ എല്ലാവർക്കും വീടെന്ന സ്വപ്ന സാക്ഷാത്കാരത്തിനായി നാലുകോടി 55 ലക്ഷം രൂപയാണ് വകയിരുത്തിയത്.
ദാരിദ്ര ലഘൂകരണ പ്രവർത്തനങ്ങൾക്കായി 12 കോടി രൂപ മാറ്റിവച്ചു. കൃഷിയും അനുബന്ധ മേഖലകൾക്കുമായി 70 ലക്ഷത്തി 50,000 രൂപയും ക്ഷീര, മൃഗസംരക്ഷണ മേഖലകൾക്കായി 42 ലക്ഷം രൂപയും വകയിരുത്തി.
കുടിവെള്ള പദ്ധതികൾക്കായി 80 ലക്ഷവും, വയോജന ക്ഷേമ പ്രവർത്തനങ്ങൾക്കായി 32 ലക്ഷം രൂപയും നീക്കിവച്ചു.
വനിതാ ക്ഷേമത്തിന് 65 ലക്ഷവും, ശിശുക്ഷേമത്തിനായി 15 ലക്ഷവും, ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി 43 ലക്ഷം രൂപയും വകയിരുത്തി. ശുചിത്വ പ്രവർത്തനങ്ങൾക്കായി 77 ലക്ഷവും പോഷകാഹാര വിതരണത്തിനായി 99,42000 രൂപയും നീക്കിവച്ചിട്ടുണ്ട്. റോഡുകളുടെ നിർമാണത്തിനായി എട്ടുകോടി രൂപയും ബജറ്റിൽ വകയിരുത്തി. ആരോഗ്യ മേഖലയിൽ 70 ലക്ഷവും വിദ്യാഭ്യാസ മേഖലയിൽ 45 ലക്ഷം രൂപ മാറ്റിവച്ചു.
യോഗത്തിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി സാബു അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതിയംഗങ്ങളായ മിനി സുരേന്ദ്രൻ, മിനി പ്രകാശൻ, കെ.ജെ സണ്ണി, പഞ്ചായത്ത് സെക്രട്ടറി കെ.എ മിനി, വാർഡംഗങ്ങളായ രുക്മിണി സുബ്രഹ്മണ്യൻ, പി.എസ്. പ്രകാശൻ, അക്കൗണ്ടന്റ് എം.ഷാജി സ്കറിയ തുടങ്ങിയവർ സംസാരിച്ചു
