ചക്കയ്ക്കും കാപ്പിക്കും പുതിയ കര്‍ഷക കമ്പനികൃഷിമന്ത്രി ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും

0


മാനന്തവാടി : പാഴായിപ്പോകുന്ന ചക്കയില്‍ നിന്നും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് പുതിയ കാര്‍ഷികോത്പാദക കമ്പനി നിലവില്‍ വരുന്നു. മാനന്തവാടി ആസ്ഥാനമായി ആരംഭിക്കുന്ന ടി-ഫാം വയനാട് പ്രൊഡ്യൂസര്‍ കമ്പനിയുടെ ഉദ്ഘാടനവും സംസ്ഥാന കൃഷിവകുപ്പ് - ആത്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2021-22 സാമ്പത്തികവര്‍ഷം അനുവദിച്ച വാക്വം ഫ്രൈ യന്ത്രത്തിന്റെ ഉദ്ഘാടനവും കൃഷിമന്ത്രി പി.പ്രസാദ് ചൊവ്വാഴ്ച  വൈകുന്നേരം നാല് മണിക്ക് മാനന്തവാടി വള്ളിയൂര്‍ക്കാവില്‍ നിര്‍വ്വഹിക്കും. 

നെല്ലിക്കയും കാന്താരിയും ചേര്‍ത്ത് പുറത്തിറക്കുന്ന അംല 12 എന്ന പുതിയ ഉത്പന്നത്തിന്റെയും റോബസ്റ്റ, അറബിക്ക കാപ്പികള്‍ ബ്ലെന്‍ഡ് ചെയ്ത് പുറത്തിറക്കുന്ന കോഫി 12 ബ്ലെന്‍ഡഡ് ഫില്‍ട്ടര്‍ കോഫിയുടെയും റോബസ്റ്റ ഫൈന്‍ കോഫിയുടെയും ലോഞ്ചിംഗും ഇതോടനുബന്ധിച്ച് നടക്കും. തേറ്റമല ആസ്ഥാനമായി 2020 മുതല്‍ കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന കൂട്ടായ്മയാണ് എഫ്.പി.ഒ.യായി രൂപീകൃതമായത്. 

11 കര്‍ഷക താത്പര്യ സംഘങ്ങളും അമ്പതോളം കര്‍ഷകരുമാണ് ടി-ഫാം വയനാട് എഫ്.പി.ഒ.യില്‍ ഓഹരി ഉടമകളായിട്ടുള്ളത്. ചക്ക, വാഴക്ക, കാപ്പി എന്നിവയില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാണ് പ്രധാനമായും വിപണിയിലെത്തിക്കുന്നത്. 

കല്‍പ്പറ്റ എന്‍.എം.ഡി.സി.യില്‍ ഈ ഉത്പന്നങ്ങളുടെ വിപണനത്തിനായി ഒരു ഔട്ട്‌ലെറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. ഒണ്ടയങ്ങാടി വിന്‍സെന്റ് ഗിരിയിലെ പുതിയ കെട്ടിടത്തിലാണ് ഭക്ഷ്യസംസ്‌ക്കരണ യൂണിറ്റും പ്രീമിയം വില്‍പ്പന കൗണ്ടറും പ്രവര്‍ത്തിക്കുന്നത്. എണ്ണയുടെ അളവ് പരമാവധി കുറച്ച് രുചികരമായ വാക്വം ഫ്രൈ ചിപ്‌സ് പുറത്തിറക്കുകയാണ് ലക്ഷ്യം. ഒരു വര്‍ഷത്തിനുള്ളില്‍ കയറ്റുമതി ലക്ഷ്യമിട്ട് ജാക്ക് 12 എന്ന പേരില്‍ ചക്കയും , ബനാന 12 എന്ന പേരില്‍ വാഴക്കയും കോഫി 12 എന്ന പേരില്‍ കാപ്പിയും പുറത്തിറക്കും.
ഉദ്ഘാടനചടങ്ങില്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, എഫ്.പി.ഒ. പ്രതിനിധികള്‍, കര്‍ഷക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിക്കും.

Post a Comment

0Comments
Post a Comment (0)
To Top