പനി പടരുന്നു; മൂന്ന് ദിവസത്തിനിടെ ചികിത്സ തേടിയത് മുപ്പതിനായിരത്തിലേറെ പേര്‍

0



തിരുവനന്തപുരം: പനിച്ചൂടില്‍ വിറച്ച്‌ സംസ്ഥാനം. മുപ്പതിനായിരത്തിലേറെ പേരാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പനി ബാധിച്ച്‌ ചികിത്സ തേടിയത്.

വൈറല്‍ പനിക്ക് പിന്നാലെ ഡെങ്കിപ്പനിയും എലിപ്പനിയും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സ്വകാര്യ ആശുപത്രികളില്‍ പനി ബാധിച്ച്‌ ചികിത്സ തേടുന്നവരുടെ കണക്ക് കൂടി എടുക്കുമ്ബോള്‍ പനി ബാധിച്ചവരുടെ എണ്ണം മൂന്നിരട്ടിയാവും.

പനി ബാധിതരെ കൊണ്ട് ആശുപത്രി വരാന്തകള്‍ നിറഞ്ഞു. ഓരോ ദിവസവും പതിനായിരത്തിലേറെ പേരാണ് പനിക്ക് ചികിത്സ തേടി ആശുപത്രിയില്‍ എത്തുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തെ കണക്കെടുത്താല്‍ വൈറല്‍ പനി ബാധിതരുടെ എണ്ണം മുപ്പത്തിയയ്യായിരത്തിലേക്ക് എത്തും. ഇന്നലെ 11329 പേര്‍ പനിക്ക് ചികിത്സ തേടിയപ്പോള്‍ വെള്ളിയാഴ്ച 11,231 പേരും വ്യാഴാഴ്ച 11,088 പേരും പനി ബാധിച്ച്‌ ആശുപത്രിയില്‍ എത്തി. സാധാരണ പനിക്കൊപ്പം ഡെങ്കിപ്പനിയും എലിപ്പനിയും ബാധിച്ച്‌ രോഗികള്‍ ആശുപത്രിയില്‍ എത്തുന്നുണ്ട്. മൂന്ന് ദിവസത്തിനിടെ ഡെങ്കിപ്പനി ബാധിച്ചത് 187 പേര്‍ക്കാണ്. 20 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഇത് സര്‍ക്കാര്‍ ആശുപത്രിയിലെ മാത്രം രോഗികളുടെ കണക്കാണ്. സ്വകാര്യ ആശുപത്രിയില്‍ പനി ബാധിച്ച്‌ ചികിത്സ തേടിയവരുടെ കണക്ക് കൂടി എടുക്കുമ്ബോള്‍ മൂന്ന് ദിവസത്തെ രോഗികളുടെ എണ്ണം അരലക്ഷത്തിലേക്ക് എത്തിയേക്കും. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഡെങ്കിപ്പനിയും എലിപ്പനിയും ബാധിച്ച്‌ ഓരോ മരണവും റിപ്പോര്‍ട്ട് ചെയ്തു.

ഈ വര്‍ഷം ഇതുവരെ 2,566 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോള്‍ 7 പേര്‍ മരിച്ചു. 500 പേര്‍ക്ക് എലിപ്പനി ബാധിച്ചു. ഇതില്‍ 27 പേര്‍ക്ക് ജീവൻ നഷ്ടപ്പെട്ടു. പകര്‍ച്ചപ്പനി പടരുന്ന സാഹചര്യത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്താൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. 
പനി ക്ലിനിക്കുകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു എന്നുറപ്പാക്കാൻ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി.

Post a Comment

0Comments
Post a Comment (0)
To Top