തിരുവനന്തപുരം ∙ സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് ഇത്തവണയും ഉണ്ടാകുമെങ്കിലും സാമ്ബത്തിക പ്രതിസന്ധി കാരണം ചില വിഭാഗം റേഷൻ കാര്‍ഡുകള്‍ക്കു മാത്രമായി പരിമിതപ്പെടുത്തും.മുൻഗണനാ വിഭാഗത്തിലെ മഞ്ഞ കാര്‍ഡ് ഉടമകളായ 5.87 ലക്ഷം പേര്‍ക്കും വിവിധ ക്ഷേമകാര്യ സ്ഥാപനങ്ങളിലെ അൻപതിനായിരത്തോളം വരുന്ന അന്തേവാസികള്‍ക്കും കിറ്റ് നല്‍കുന്നതാണു സര്‍ക്കാര്‍ പരിഗണിക്കുന്നത്.
500 രൂപ വില മതിക്കുന്ന സാധനങ്ങളാകും കിറ്റില്‍. സാധനങ്ങളും അളവും തീരുമാനമായിട്ടില്ല. ഇതിനു മാത്രം 30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. മുൻഗണനാ വിഭാഗത്തില്‍ വരുന്ന 35.52 ലക്ഷം പിങ്ക് കാര്‍ഡ് ഉടമകളെ കൂടി ഉള്‍പ്പെടുത്തിയാല്‍ ചെലവ് 300 കോടിയോളം രൂപയാകും.
കഴിഞ്ഞ ഓണക്കാലത്ത് എല്ലാ കാര്‍ഡ് ഉടമകള്‍ക്കുമായി 13 ഇനങ്ങള്‍ അടങ്ങിയ കിറ്റാണു നല്‍കിയത്. ഇതിന് 425 കോടി രൂപ ചെലവായി. അന്ന് 90 ലക്ഷം ആയിരുന്ന കാര്‍ഡ് ഉടമകളുടെ എണ്ണം ഇപ്പോള്‍ 93.76 ലക്ഷമായി.
