ചൂതുപാറ: ശക്തമായ കാറ്റിൽ തെങ്ങ് വീണ് വീടിൻ്റെ മേൽക്കൂര ഭാഗീകമായി തകർന്നു. ആളപായമില്ലാതെ രക്ഷപ്പെട്ട ആശ്വാസത്തിൽ ഒരു കുടുംബം. ചൂതു പാറ, തൊമ്മൻഞ്ചേരി,സന്തോഷിൻ്റെയും സുധയുടെയും വീടിൻ്റെ മേൽക്കൂരയാണ് തെങ്ങ് വീണ് തകർന്നത്.
കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലാണ് വൈകുന്നേരം ആറ് മണിയോടെ സന്തോഷിൻ്റെ വീടിൻ്റെ സമീപത്തായുള്ള തെങ്ങ് വീടിന് മുകളിലേക്ക് വീണത്.
സന്തോഷിൻ്റെ അമ്മയും
ഭാര്യ സുധയും മകനുമായിരുന്നു ആ സമയത്ത് വീടിനുള്ളിലുണ്ടായിരുന്നത്. സന്തോഷ് സ്ഥലത്തുണ്ടായിരുന്നില്ല. അടുക്കളയും, ബെഡ് റൂമും ,ഹാളും ഉൾപ്പെടെ മേൽക്കൂരയുടെ ഒരു ഭാഗം ഉപയോഗിക്കാൻ കഴിയാത്ത വിധമാണ് തെങ്ങ് വീടിന് മുകളിൽ പതിച്ചത്. സിലിംങ്ങും തകർന്നിട്ടുണ്ട്. മകൻ കുളിക്കുവാൻ പോയതിനാലും, അമ്മയും സുധയും മുൻഭാഗത്തായതിനാലും വലിയൊരു അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തിലാണ് സന്തോഷും കുടുംബവുമുള്ളത്.
മീനങ്ങാടിയുടെ പരിസരപ്രദേശങ്ങളിൽ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. മൈലമ്പാടിയിൽ വൈദ്യുതി പോസ്റ്റുകൾ തകർന്ന് വൈദ്യുതി വിതരണം തടസ്സപ്പെട്ടിരുന്നു.
പൂതാടി പഞ്ചായത്തിലെ വാളവയൽ പ്രദേശത്ത് റബർമരം പൊട്ടിവീണ് വെള്ളിമല, പാപ്ലശ്ശേരി, വട്ടത്താനി, മാരമല തുടങ്ങിയ ഭാഗങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടിരുന്നു.
വേനൽ ചൂടിന് ആശ്വാസമായി മഴയെത്തി എങ്കിലും ശക്തമായ കാറ്റ് പ്രദേശവാസികളെ ഭീതിപ്പെടുത്തുകയാണ്.
