മീനങ്ങാടി സ്കൂൾ റോഡിൽ ഇന്ന് രാവിലെ 6.30 ഓടെയാണ് വാട്ടർ അതോറിറ്റിയുടെ പൈപ്പ് സ്റ്റോപ്പർ പൊട്ടി വെള്ളം പുറത്തേക്കൊഴുകിയത്. താഴ്ചയിൽ കുഴിയെടുത്ത് പൈപ്പിട്ട ഭാഗത്താണ് പ്രധാന റോഡിനോട് ചേർന്നുള്ള കോൺക്രീറ്റ് റോഡ് തകർത്ത് വെള്ളം പുറത്തേക്കൊഴുകിയത്. കുത്തിയൊലിച്ചെത്തിയ വെള്ളം 2 സ്ഥാപനങ്ങളിൽ ചളിയോടു കൂടി ഒഴുകിയെത്തി കെട്ടി നിന്നതിനാൽ വലിയ നാശനഷ്ടമാണുണ്ടാക്കിയത്. ഫിനു ലേഡീസ് ടൈലേഴ്സ്, ഫാസ്റ്റ് ട്രാക്ക് എന്നീ സ്ഥാപനങ്ങളിലാണ് വെള്ളം കയറിയത്. ബലിപെരുന്നാളിനോടനുബന്ധിച്ച് തൈക്കാനായി കൊണ്ടു വെച്ച തുണിത്തരങ്ങളും, അനുബന്ധ വസ്തുക്കളും വെള്ളവും ചളിയും കലർന്ന് നാശമായതായും, ഫാസ്റ്റ് ട്രാക്ക് സൈക്കിൾ റിപ്പയറിംഗ് സെൻ്ററിലെ ഉപകരണങ്ങളും, ടൂൾസുകളും നഷ്ടപ്പെട്ടതായും കെട്ടിട ഉടമ പറഞ്ഞു.
കോൺക്രീറ്റ് റോഡും തകർച്ചാഭീഷണിയിലാണുള്ളത്.
ഗുണനിലവാരമുള്ള സ്റ്റോപ്പർ ഇടുന്നതോടൊപ്പം തങ്ങൾക്ക് വന്ന നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിന് ബന്ധപ്പെട്ടവരിൽ നിന്ന് ആവശ്യമായ ഇടപെടൽ ഉണ്ടാവണമെന്നാണ് സ്ഥാപന ഉടമകൾ പറയുന്നത്.
