മീനങ്ങാടി സ്കൂൾ ജംഗ്ഷൻ സ്റ്റാൻ്റിലെ ഓട്ടോ ഡ്രൈവർമാരാണ് പരാതിപ്പെടുന്നത്. നിലവിലെ പരിഷ്കരണം മൂലം തങ്ങളുടെ തൊഴിലും വരുമാനവും നഷ്ടപ്പെടുന്നുവെന്നാണ് സ്റ്റാൻ്റിലെ സംയുക്ത ഓട്ടോ ഡ്രൈവർമാർ ആരോപണം ഉന്നയിക്കുന്നത്.
ടൗണിലെ ഗതാഗതവും കാൽനടയാത്രയും വ്യാപാരവുമെല്ലാം സുഗമമാക്കുന്നതിനായാണ് ടൗണിൽ ട്രാഫിക് അഡ്വൈസറി കമ്മറ്റി യോഗം ചേർന്ന് ഈ മാസമാദ്യം മുതൽ ട്രാഫിക് പരിഷ്കാരം നടപ്പിലാക്കിയത്. ഇതിനെതിരെയാണ്
മീനങ്ങാടി മേലേ സ്റ്റാൻ്റിലെ ഓട്ടോ ഡ്രൈവർമാർ പരാതിയുമായെത്തിയിട്ടുള്ളത്. മേലേ സ്റ്റാൻ്റിലെ 5 വീതം ഓട്ടോകളാണ് മാർക്കറ്റിന് സമീപത്തായി സർവ്വീസ് നടത്തിയിരുന്നത്. ഇടുങ്ങിയ മാർക്കറ്റ് റോഡിലെ ഗതാഗതം സുഗമമാക്കുന്നതിനും അപകട സാധ്യത ഒഴിവാക്കുന്നതിനുമായി ഇത് എതിർവശത്തായി മൂന്ന് ഓട്ടോകൾക്കാണ് പുതിയ പരിഷ്കാരത്തിൽ അനുമതി നൽകിയത്. പരിഷ്കാരം നടപ്പിലാക്കിയപ്പോൾ തന്നെ പ്രതിഷേധ മറിയിച്ച ഡ്രൈവർമാരോട് പരാതി അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും വാഗ്ദാനം പാലിച്ചില്ലെന്നും ഇവർ ആരോപിക്കുന്നു. ടൗണിലെ ഒരു വിഭാഗം ആളുകൾക്ക് വേണ്ടി മാത്രമായി നടപ്പിലാക്കിയ ഈ പരിഷ്കാരം അടിയന്തിരമായി പുന പരിശോധിക്കുന്നതിനും തങ്ങളുടെ ഉപജീവന മാർഗ്ഗം സംരക്ഷിക്കുന്നതിനും നടപടിയുണ്ടായിട്ടില്ലെങ്കിൽ അധികൃതർക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു
