കര്‍ഷകന്റെ ഭൂമി ജപ്തി ചെയ്യാന്‍ അനുവദിക്കില്ല: എന്‍ ഡി അപ്പച്ചന്‍

0


പുല്‍പ്പള്ളി: ജില്ലയിലെ ഒരു കര്‍ഷകന്റെ ഭൂമിയും ജപ്തി ചെയ്യാനോ, ലേലനടപടികള്‍ നടത്താനോ അനുവദിക്കില്ലെന്ന് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍. കുടിയേറ്റമേഖലയായ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി ഗ്രാമപഞ്ചായത്തുകളില്‍ ആയിരക്കണക്കിന് ജപ്തി ഭീഷണി നേരിടുന്നത്. ഇതിന് പുറമെ പാടിച്ചിറ, നടവയല്‍ വില്ലേജുകള്‍ക്ക് കീഴിലായി നാല് കര്‍ഷകരുടെ ഭൂമിയും അതിലുള്ള സ്വത്തുവഹകളും ആഗസ്റ്റ് 24ന് ലേലം ചെയ്യുമെന്ന് കാണിച്ച് നോട്ടീസ് നല്‍കിയിരിക്കുകയാണ്. കര്‍ഷകര്‍ക്ക് സ്വന്തം കിടപ്പാടം വരെ നഷ്ടപ്പെടുമെന്ന അവസ്ഥയിലാണുള്ളത്. കാര്‍ഷികമേഖലയിലെ കടുത്ത പ്രതിസന്ധികളാണ് വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നുമെടുത്ത വായ്പ തിരിച്ചടക്കാന്‍ കഴിയാതെ വന്നതിനുള്ള കാരണം. കാലാവസ്ഥാ വ്യതിയാനം, വരള്‍ച്ച, കൃഷിനാശം, വിലത്തകര്‍ച്ച തുടങ്ങി ഒട്ടനവധി പ്രശ്‌നങ്ങളാണ് കാര്‍ഷികമേഖല നേരിടുന്നത്. എന്നാല്‍ കര്‍ഷകരുടെ പ്രതിസന്ധി മനസിലാക്കാതെ അവരെ ജപ്തി നടപടികളടക്കം ചെയ്ത് ആത്മഹത്യയിലേക്ക് തള്ളിവിടാനുള്ള നീക്കമാണ് ഇപ്പോള്‍ ബാങ്കുകളുടെ ഭാഗത്ത് നിന്നും നടക്കുന്നത്. കാര്‍ഷികമേഖല ഇത്തരത്തില്‍ സമാനതകളില്ലാത്ത പ്രതിസന്ധി നേരിടുമ്പോഴും സഹായിക്കേണ്ട സര്‍ക്കാര്‍ നിസംഗത തുടരുകയാണ്. കാര്‍ഷിക കടാശ്വാസകമ്മീഷന്‍ നോക്കുകുത്തിയായി മാറി. മുഖ്യമന്ത്രി നേരിട്ടെത്തി പ്രഖ്യാപിച്ച ഏഴായിരം കോടി രൂപയുടെ വയനാട് പാക്കേജില്‍ ഒരു രൂപ പോലും കാര്‍ഷികമേഖലക്കായി നല്‍കിയില്ല. ഇത്തരത്തില്‍ കര്‍ഷകരെ വഞ്ചിക്കുന്ന സമീപനവുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കര്‍ഷകരുടെ ഭൂമിയും കിടപ്പാടവും ജപ്തി ചെയ്ത് അവരെ കുടിയിറക്കാമെന്നാണ് കരുതുന്നതെങ്കില്‍ കോണ്‍ഗ്രസ് അതിന് അനുവദിക്കില്ല. വരുംദിവസങ്ങളിലും ഇത്തരത്തിലുള്ള കര്‍ഷകദ്രോഹ നടപടികള്‍ തുടരാണ് ശ്രമമെങ്കില്‍ അതിശക്തമായി സമരങ്ങളിലേക്ക് കോണ്‍ഗ്രസ് നീങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പുല്‍പ്പള്ളിയില്‍ ജപ്തിനടപടികള്‍ക്കെതിരെ മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ കര്‍ഷകസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് വര്‍ഗീസ് മുരിയന്‍കാവില്‍ അധ്യക്ഷനായിരുന്നു. കെ പി സി സി എക്‌സിക്യുട്ടീവ് അംഗം കെ എല്‍ പൗലോസ് മുഖ്യപ്രഭാഷണം നടത്തി. യു ഡി എഫ് ജില്ലാകണ്‍വീനര്‍ കെ കെ വിശ്വനാഥന്‍മാസ്റ്റര്‍, ഡി സി സി ജനറല്‍ സെക്രട്ടറിമാരായ പി എം സുധാകരന്‍, എന്‍ യു ഉലഹന്നാന്‍, അഡ്വ. പി ഡി സജി, ബീന ജോസ്, ഗിരിജാകൃഷ്ണന്‍, ടി എസ് ദിലീപ്കുമാര്‍, പി കെ വിജയന്‍, മണി പാമ്പനാല്‍, ശിവരാമന്‍ പാറക്കുഴി, തോമസ് പാഴൂക്കാല, സി പി കുര്യാക്കോസ്, വി ടി തോമസ്, പി കെ ജോസ്, മാത്യു ഉണ്ണ്യാപ്പള്ളി, രംഗനാഥന്‍, ശോഭനാസുകു, മോളി സജി, മേഴ്‌സി ബെന്നി, മാത്യു ഉണ്ണ്യാപ്പള്ളി, എല്‍ദോസ്, ജോളി നരിതൂക്കില്‍, രാജു കടുപ്പില്‍, പി എന്‍ ശിവന്‍, റെജി പുളിങ്കുന്നേല്‍, ജോമറ്റ് സെബാസ്റ്റിയന്‍, ജോയി വാഴയില്‍, ജോസ് കണ്ടംതുരുത്തി തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

0Comments
Post a Comment (0)
To Top