തിരുവനന്തപുരം: കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ സമഗ്ര വിവരങ്ങള്‍ ശേഖരിക്കാനൊരുങ്ങി പൊലീസ്. കഴിഞ്ഞ ദിവസം ചേര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.
ഓരോ സ്റ്റേഷൻ പരിധിയിലുമുള്ളവരുടെ കണക്കെടുക്കാൻ എഡിജിപി നിര്‍ദേശം നല്‍കി. ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കാനായി പ്രത്യേക പെര്‍ഫോമ തയാറാക്കിയും ക്യാംപുകളില്‍ നേരിട്ടെത്തിയും വിവരം ശേഖരിക്കുമെന്നാണ് വിവരം. തൊഴിലാളികള്‍ ഏതു സംസ്ഥാനത്തു നിന്നാണോ വരുന്നത് അവിടെത്തെ പൊലിസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. നിയമ നിര്‍മാണത്തിന് ശേഷം ലേബര്‍ വകുപ്പിന്‍റെ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കും. വ്യവസ്ഥകള്‍ നിര്‍ബന്ധമാക്കുമ്ബോള്‍ കുറ്റവാളികളെത്തുന്നത് നിയന്ത്രിക്കാനാകുമെന്നാണ് പ്രതീക്ഷ.
ആലുവയില്‍ 5 വയസുകാരിയെ ഇതര സംസ്ഥാനക്കാരൻ ക്രൂരമായി കൊലപ്പെടുത്തിയ സാഹചര്യത്തില്‍ നിയമനിര്‍മാണം സര്‍ക്കാര്‍ ആലോചിക്കുന്ന സാഹചര്യത്തിലാണിപ്പോള്‍ പൊലീസ് നടപടി. ഇതിനു പിന്നാലെയാണ് എസ്പിമാരുടെ യോഗത്തില്‍ എഡിജിപി എം.ആര്‍. അജിത് കുമാര്‍ വിവരശേഖരണം സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
കാലങ്ങളായി വിവിധ ജോലികള്‍ക്കായി ഇതര സംസ്ഥാനങ്ങളില്‍ നിന്നും തൊഴിലാളികള്‍ എത്തിയിരുന്നെങ്കിലും അവരുടെ കൃത്യമായ കണക്ക് സര്‍ക്കാരിനോ പൊലീസിനോ ഉണ്ടായിരുന്നില്ല. നിലവില്‍ അവര്‍ക്ക് രജിസ്ട്രേഷനും പൊലീസ് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമല്ലായിരുന്നു. തൊഴിലാളികളെ കൊണ്ടുവരുന്ന ഏജന്‍റുമാര്‍ക്ക് ലൈസന്‍സ് പോലുമില്ലാത്ത സാഹചര്യമാണെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
